Slider

slide 23 to 28 of 12

രാത്രി 11മുതല്‍ രാവിലെ ആറുവരെ വാട്ട്സ്ആപ്പ് ഉപയോഗിക്കാന്‍ കഴിയില്ലെന്ന് മോദിയുടെ സന്ദേശം: വാര്‍ത്തയിലെ സത്യമിതാണ്

0

ന്യൂഡല്‍ഹി: ജനപ്രിയ മെസേജിംഗ് സോഷ്യല്‍ മീഡിയ ആപ്പുകളായ ഫേസ്ബുക്കും, വാട്സാപ്പും ഇന്നലെ രാത്രി പണി മുടക്കിയിരുന്നു. വൈകീട്ട് അഞ്ച് മണി മുതലാണ് ഈ തടസം ഉപഭോക്താക്കള്‍ക്ക് നേരിട്ടത്. വാട്സാപ്പില്‍ വോയ്സ്, വീഡിയോ, ഫോട്ടോകള്‍ എന്നിവ ഡൗണ്‍ലോഡ് ആവുന്നില്ലെന്നു പരാതിയുണ്ട്. ഫേസ്ബുക്കിലും ഇതു തന്നെയാണ് സ്ഥിതി. വാട്സാപ്പിലും ഇന്‍സ്റ്റഗ്രാമിലും സ്റ്റാറ്റസ് കാണുന്നതിനും പ്രശ്നമുണ്ട്. വാട്സാപ്പിലാണു കൂടുതല്‍ പേര്‍ക്കും പ്രശ്നം അനുഭവപ്പെട്ടത്. സെര്‍വര്‍ മാറ്റത്തിനു വേണ്ടിയുള്ള പ്രവൃത്തി നടക്കുന്നതിനാലാണ് ഇവയെല്ലാം ഡൗണ്‍ ആയതെന്നു പറയപ്പെടുന്നു. പിന്നീട് ഇന്ന് പുലര്‍ച്ച അഞ്ച് മണിയോടെ എല്ലാം ശരിയായി. എന്നാല്‍ ഇതിന് പിന്നാലെ വാട്സാപ്പിലും സോഷ്യല്‍ മീഡിയയിലും പ്രചരിക്കുന്ന സന്ദേശമാണ് ഉപഭോക്താക്കളെ കുഴക്കുന്നത്.

രാത്രി പതിനൊന്നര മണി മുതല്‍ രാവിലെ ആറ് മണിവരെ വാട്സാപ്പ് ഉപയോഗിക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി മോദി സര്‍ക്കാര്‍ ഉത്തരവിറക്കി എന്നതാണ് സന്ദേശം. രാത്രി പതിനൊന്ന് മണി കഴിഞ്ഞാല്‍ വാട്സാപ്പ് യൂസേഴ്സിന്റെ എണ്ണം കൂടുന്നതാണ് ഇതിന് പിന്നിലെ കാരണമെന്നാണ് സന്ദേശത്തില്‍ പറയുന്നത്. കൂടാതെ ഈ സന്ദേശം നിങ്ങളുടെ കോണ്‍ടാക്‌ട് ലിസ്റ്റിലുള്ളവര്‍ക്ക് ഫോര്‍വേര്‍ഡ് ചെയ്തില്ലെങ്കില്‍ നിങ്ങളുടെ അക്കൗണ്ട് 48 മണിക്കൂറിനുള്ളില്‍ ഡീ-ആക്ടിവേറ്റ് ആകും. ഈ സന്ദേശം അവഗണിക്കാതെ എല്ലാവര്‍ക്കും അയക്കണമെന്നും സന്ദേശത്തില്‍ പറയുന്നു. ഇക്കാരണത്താല്‍ അക്കൗണ്ട് ഡീ ആക്ടിവേറ്റ് ആയ യൂസേഴ്സ് വീണ്ടും ആക്ടിവേറ്റ് ചെയ്യാന്‍ ശ്രമിക്കുമ്ബോള്‍ 499 രൂപ ബില്ല് എല്ലാ മാസവും അടക്കണമെന്നും സന്ദേശത്തില്‍ പറയുന്നുണ്ട്. എന്നാല്‍ കേന്ദ്രം ഭരിക്കുന്ന മോദി സര്‍ക്കാര്‍ ഇങ്ങനെയൊരു ഉത്തരവ് പുറത്തിറക്കിയിട്ടുണ്ടോ എന്നതാണ് എല്ലാവരുടെയും സംശയം. എന്നാല്‍ സന്ദേശത്തിന്റെ നിജസ്ഥിതി പരിശോധിച്ച്‌ രംഗത്തെത്തിയിരിക്കുകയാണ് ഹോക്സ് ഓര്‍ ഫാക്‌ട് എന്ന വെബ്സൈറ്ര്.

രാത്രി 11.30 മുതല്‍ രാവിലെ ആറ് മണിവരെ വാട്ട്സ്ആപ്പ് ഉപയോഗത്തിന് നിയന്ത്രണമേര്‍പ്പെടുത്തുന്ന രീതിയില്‍ പ്രചരിക്കുന്ന സന്ദേശങ്ങള്‍ വ്യാജമാണെന്ന് ഹോക്സ് ഓര്‍ ഫാക്‌ട് എന്ന വെബ്സൈറ്റ് പറയുന്നു. കേന്ദ്രം ഭരിക്കുന്ന മോദി സര്‍ക്കാര്‍ ഇതുവരെ ഇങ്ങനെ ഒരു ഉത്തരവ് പുറത്തിറക്കിയിട്ടില്ല. നിലവില്‍ ഉപയോഗിക്കുന്നത് പോലെ എല്ലാ യൂസേഴ്സിനും സൗജന്യമായി വാട്സാപ്പിന്റെ സേവനം ലഭിക്കുമെന്നും വെബ്സൈറ്റ് പറയുന്നു. സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്ന ഈ സന്ദേശത്തിന്റെ പുറത്ത് പരിഭ്രാന്തരാകേണ്ട ആവശ്യമില്ല. അതേസമയം, ഇത്തരത്തില്‍ സന്ദേശം പ്രചരിപ്പിക്കുന്നവര്‍ക്ക് അതിലൂടെ ലഭിക്കുന്ന നേട്ടമെന്തെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.
0

No comments

Post a Comment

disqus, malayalam-infotelbot
© All Rights Reserved
Made With by InFoTel