Slider

കാണാതായ 15 കാരിയെ കൊല്ലത്ത് നിന്ന് കണ്ടെത്തി; കുട്ടി പോയത് ടെലഗ്രാം വഴി പരിചയപ്പെട്ട യുവാവിനൊപ്പം

സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട കണ്ണൂർ ഉളിക്കൽ സ്വദേശിയായ യുവാവിനൊപ്പമാണ് കുട്ടി പോയത്. പെൺകുട്ടിയുടെ ബന്ധുക്കളുടെ പരാതി ലഭിച്ച് അഞ്ചരമണിക്കൂറിനകമാണ്
കോഴിക്കോട്: പന്തീരാങ്കാവ് സ്‌റ്റേഷൻ പരിധിയിൽ നിന്നു കാണാതായ പതിനഞ്ചുകാരിയെ കൊല്ലം ജില്ലയിലെ ചടയമംഗലത്തു നിന്ന് പോലീസ് കണ്ടെത്തി. സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട കണ്ണൂർ ഉളിക്കൽ സ്വദേശിയായ യുവാവിനൊപ്പമാണ് കുട്ടി പോയത്. പെൺകുട്ടിയുടെ ബന്ധുക്കളുടെ പരാതി ലഭിച്ച് അഞ്ചരമണിക്കൂറിനകമാണ് ഇരുവരെയും കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെ അനിയത്തിയെ സ്കൂളിൽ കൊണ്ടുവിടാൻ പോയ പെൺകുട്ടി ഉച്ചയ്ക്ക് ഒരു മണിയായിട്ടും വീട്ടിൽ തിരിച്ചെത്തിയില്ല. തുടർന്ന് വൈകീട്ട് നാലുമണിയോടെ രക്ഷിതാക്കൾ പോലീസിൽ പരാതി നൽകി.

ഇതു പ്രകാരം അന്വേഷണമാരംഭിച്ച പോലീസ് നഗരത്തിലെയും പന്തീരാങ്കാവിലെയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും വിവരം ലഭിച്ചില്ല. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളിൽ പെൺകുട്ടിയെ യുവാവിനൊപ്പം കണ്ടു. റെയിൽവേ സ്റ്റേഷനിലെ ടിക്കറ്റ് കൗണ്ടറിലെ ദ്യശ്യങ്ങൾ പ്രകാരം ഇവർ ടിക്കറ്റ് ബുക്ക് ചെയ്ത സമയം കണ്ടെത്തി. ഇതു പ്രകാരം യുവാവിൻ്റെ പേര് തിരിച്ചറിഞ്ഞു. ഫേസ്ബുക്കിൽ ഇതു വച്ച് തെരഞ്ഞപ്പോൾ പെൺകുട്ടിയെ ഫ്രണ്ട് ലിസ്റ്റിൽ കണ്ടെത്തി. ഫേസ്ബുക്ക് അക്കൗണ്ടിൽ യുവാവിൻ്റെ ഫോൺ നമ്പർ ഉണ്ടായിരുന്നു. തുടർന്ന്‌ സൈബർസെല്ലിന്റെ സഹായത്തോടെ നമ്പറിന്റെ ലൊക്കേഷൻ പിന്തുടർന്നു.

കൊല്ലം ഭാഗത്തേക്കുള്ള യാത്രയിലാണെന്ന് വ്യക്തമായതോടെ പന്തീരാങ്കാവ് പോലീസ് കൊല്ലം പോലിസിന്റെ സഹായം തേടി. ടിക്കറ്റ് എടുത്തുവെങ്കിലും ഇരുവരും ട്രെയിനിൽ കയറിട്ടുണ്ടായിരുന്നില്ല. ഇക്കാര്യം റെയിൽവേ സ്‌റ്റേഷനിലെ സിസിടിവി പരിശോധിച്ച് ഉറപ്പാക്കി. തുടർന്ന് കോഴിക്കോട് ഭാഗത്തു നിന്നുള്ള ബസുകളിൽ കൊല്ലം പോലീസ് പരിശോധന ആരംഭിച്ചു. ഒടുവിൽ രാത്രി ഒമ്പതരയോടെ ചടയമംഗലം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ നിന്നു ഇരുവരെയും പോലീസ് കണ്ടെത്തി. ചടയമംഗലം പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയ യുവാവിനെ കസ്റ്റഡിയിലെടുത്തു. പെൺകുട്ടിയെ കോഴിക്കോട്ടെത്തിച്ച് ബന്ധുക്കൾക്കൊപ്പം വിട്ടു. പന്തീരാങ്കാവ് ഇൻസ്പെക്ടർ ബൈജു കെ ജോസ്, എസ്ഐ ധനഞ്ജയൻ എന്നിവരുടെ നേത്യത്വത്തിലായിരുന്നു അന്വേഷണം. പത്തൊൻപത് വയസുള്ള യുവാവിനെ ടെലഗ്രാം വഴിയാണ് പെൺകുട്ടി പരിചയപ്പെട്ടത്.
0

No comments

Post a Comment

disqus, malayalam-infotelbot
© All Rights Reserved
Made With by InFoTel