Showing posts with label latest. Show all posts
Showing posts with label latest. Show all posts

ടെലിഗ്രാം വഴി ചെറിയ ടാസ്‌കുകൾ പൂർത്തീകരിച്ച് 150 മുതൽ 600 രൂപ നൽകി വിശ്വാസം ആർജിച്ചു; ബിസിനസുകാരനിൽ നിന്ന് 43ലക്ഷം തട്ടിയ പ്രതികൾ പിടിയിൽ

കോഴിക്കോട്: എത്ര തന്നെ വാർത്ത വന്നാലും പിന്നെയും പിന്നെയും മലയാളി പെടുന്ന ഒന്നാണ് ഓൺലൈൻ തട്ടിപ്പുകൾ. ഇപ്പോഴിതാ ടെലിഗ്രാമിലുടെ ബിസിനസുകാരനിൽ നിന്ന് 43 ലക്ഷം രൂപ തട്ടിയെടുത്ത വാർത്തയാണ് കോഴിക്കോടുനിന്ന് പുറത്തുവരുന്നത്. കേസിൽ മൂന്ന് പേരെ നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് ജില്ലയിലെ പറക്കുളം സ്വദേശികളായ ചോലയിൽ മുഹമ്മദ് മുസ്തഫ (23), ചോലയിൽ വീട്ടിൽ യൂസഫ് സിദ്ദിഖ് (23) തിരുവനന്തപുരം കഴക്കൂട്ടം സ്വദേശി വെള്ളം കുഴിവീട്ടിൽ മുഹമ്മദ് അർഷക് (21) എന്നിവരാണ് കോഴിക്കോട് നടക്കാവ് പൊലീസിന്റെ പിടിയിലായത്.

എരഞ്ഞിപ്പാലം സ്വദേശിയെ പ്രതികൾ വെൽവാല്യു ഇന്ത്യ എന്ന വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാക്കുകയും നിരന്തരമായി മെസേജുകൾ അയച്ച് സോഷ്യൽ മീഡിയ അപ്ലിക്കേഷനായ ടെലഗ്രാമിൽ ഗൂഗിൾ മാപ്സ് റിവ്യു വി ഐ പി എന്ന ഗ്രൂപ്പിൽ തെറ്റിദ്ധരിപ്പിച്ച് ചേർക്കുകയുമായിരുന്നു. വിവിധ ടാസ്‌കുകൾ ചെയ്യാൻ ആവശ്യപ്പെടുകയും ഇതിന് പ്രതിഫലം ലഭിക്കുമെന്ന് തെറ്റിദ്ധരിപ്പിച്ച് വിവിധ ബാങ്ക് അക്കൗണ്ടുകൾ വഴി പരാതിക്കാരന്റെ 43 ലക്ഷം രൂപ ചതിയിലൂടെ കൈക്കലാക്കുകയുമായിരുന്നു.

പ്രതികൾ രൂപീകരിച്ച വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമായ പരാതിക്കാരൻ ഗ്രൂപ്പിൽ വരുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ടെലഗ്രാം അപ്ലിക്കേഷൻ ഗ്രൂപ്പിൽ അംഗമാവുയും ചെയ്തു. തുടർന്ന് ചെറിയ ടാസ്‌കുകൾ സമയബന്ധിതമായി പൂർത്തീകരിച്ച് നൽകുന്നതിന് 150 രൂപ മുതൽ 600 രൂപ വരെ പ്രതികൾ പരാതിക്കാരന് പ്രതിഫലം നൽകുകയും ചെയ്തു. ഇത്തരത്തിൽ പരാതിക്കാരന്റെ വിശ്വാസം നേടിയെടുത്ത് കൂടുതൽ പണം ലഭിക്കുന്ന ടാസ്‌കുകൾ ചെയ്യുവാൻ പ്രേരിപ്പിക്കുകയും ചെയ്തു.

ഈ ടാസ്‌കുകൾ ലഭിക്കുവാൻ അഡ്വാൻസ് പേമെന്റ് ചെയ്യേണ്ടതുണ്ടെന്ന് വിശ്വസിപ്പിച്ച് വിവിധ അക്കൗണ്ടുകളിലേക്ക് പരാതിക്കാരനെ കൊണ്ട് പണം അടപ്പിക്കുകയും ടാസ്‌കുകൾ ചെയ്തു നൽകുമ്പോൾ പ്രതിഫലം ട്രേഡിങ് അക്കൗണ്ടിൽ ബാലൻസായി കാണിക്കുകയും ചെയ്തു. ട്രേഡിങ് അക്കൗണ്ടിലെ ബാലൻസ് തുക പിൻവലിക്കാൻ സാധിക്കാതെ വന്നപ്പോൾ പണം പിൻവലിക്കുന്നതിന് ട്രേഡിങ് അക്കൗണ്ട് ബാലൻസ് വലിയ തുകയായി ഉയർത്തേണ്ടുതെന്ന് പറഞ്ഞ് കബളിപ്പിച്ച് 43 ലക്ഷത്തോളം രൂപ വിവിധ ഘട്ടങ്ങളിലായി തട്ടിയെടുക്കുകയായിരുന്നു.

ഓൺലൈൻ ട്രേഡിങ് വഴി ഒരു അധിക വരുമാനം ഉണ്ടാക്കാം എന്ന പരാതിക്കാരന്റെ ചിന്തയെ ചൂഷണം ചെയ്ത് കുറ്റകരമായ സമ്പാദ്യം ഉണ്ടാക്കിയ കേസിലാണ് പ്രതികളെ അറസ്റ്റ് ചെയ്തതെന്ന് നടക്കാവ് പൊലീസ് അറിയിച്ചു. കേസിൽ കൂടുതൽ പ്രതികൾ പിടിയിലാവാനുണ്ടെന്നും അന്വേഷണം തുടരുന്നതായും നടക്കാവ് പൊലീസ് ഇൻസ്പെക്ടർ ജിജോ എം ജെ അറിയിച്ചു. നടക്കാവ് പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ ജിജോ എം ജെ, സബ് ഇൻസ്പെക്ടർമാരായ ബിനു മോഹൻ, ശശികുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ശ്രീകാന്ത്, മോഹൻദാസ്, ഷിജിത്ത് എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് നാലാം കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാന്റ് ചെയ്തു.

ഓൺലൈൻ വഴിയുള്ള സാമ്പത്തിക കുറ്റകൃത്യങ്ങൾ വലിയ തോതിൽ വർധിച്ചുവരുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് നടക്കാവ് പൊലീസ് അറിയിച്ചു. ഓൺലൈൻ വഴി സാമ്പത്തിക ഇടപാട് നടത്തുന്ന എല്ലാവരിലും ഓൺലൈൻ കുറ്റകൃത്യങ്ങളെക്കുറിച്ച് കൃത്യമായ അവബോധം ഉണ്ടാകേണ്ടതുണ്ട്. ഏതെങ്കിലും ഘട്ടത്തിൽ ആരെങ്കിലും സാമ്പത്തിക കുറ്റകൃത്യങ്ങൾക്ക് ഇരയായാൽ ഉടൻ തന്നെ 1930 എന്ന ടോൾഫ്രീ നമ്പറിൽ വിളിച്ച് പരാതി രജിസ്റ്റർ ചെയ്യണം. വേഗത്തിൽ പരാതി രജിസ്റ്റർ ചെയ്താൽ ഒരുപക്ഷേ പണം നഷ്ടപ്പെടാതെ തിരിച്ചുപിടിക്കാന് സാധ്യതയുണ്ടെന്നും പൊലീസ് അറിയിച്ചു.

Source: marunadanmalayalee

‘റാം C/O ആനന്ദി’ യുടെ പി ഡി എഫ് പ്രചരിപ്പിച്ച ടെലിഗ്രാം, വാട്‌സാപ്പ് ഗ്രൂപ്പുകള്‍ക്കെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചു

കോട്ടയം: അഖില്‍ പി ധര്‍മ്മജന്റെ ‘റാം c/o ആനന്ദി’ എന്ന നോവലിന്റെ പി ഡി എഫ് പതിപ്പ് പ്രചരിപ്പിച്ച സാമൂഹ്യമാധ്യമ ഗ്രൂപ്പുകള്‍ക്കെതിരെ ഡി സി ബുക്‌സ് നല്‍കിയ പരാതിയില്‍ കോട്ടയം ഈസ്റ്റ് പൊലീസ് അന്വേഷണം ആരംഭിച്ചു. സമീപകാലത്ത് ശ്രദ്ധേയമായ പുസ്തകങ്ങളിലൊന്നാണ് ‘റാം c/o ആനന്ദി’ . കേരളപൊലീസ്, കെ എസ് ആര്‍ സി, മില്‍മ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളും പല പ്രമുഖ ബ്രാന്‍ഡുകളും നോവലിന്റെ കവര്‍ച്ചിത്രത്തെ അനുകരിച്ച് തയ്യാറാക്കിയ പരസ്യങ്ങള്‍ ഏറെ ശ്രദ്ധനേടിയിരുന്നു.

ഡി സി ബുക്സ്, മലയാള മനോരമ തുടങ്ങി വിവിധ പ്രസാധകർ നൽകിയ പകർപ്പവകാശ ലംഘന ക്കേസിൽ നിരവധി പേർ വിചാരണ നേരിടുന്ന സാഹചര്യത്തിലാണ് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുന്നത്.

പകര്‍പ്പവകാശമുള്ള പുസ്തകങ്ങളുടെ പി ഡി എഫ് പതിപ്പുകള്‍, ഓഡിയോ ബുക്കുകള്‍ എന്നിവ വിവിധ സോഷ്യല്‍മീഡിയ ഗ്രൂപ്പുകളിലും യൂട്യൂബിലും വലിയതോതില്‍ പ്രചരിപ്പിക്കുന്നത് പൊലീസും സൈബര്‍ സെല്ലും സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്.

വലിയ നാശത്തിന് കാരണമാകും; സ്‌പെയ്‌നില്‍ ടെലിഗ്രാം നിര്‍ത്തലാക്കിയ കോടതി വിധിക്കെതിരെ വിമര്‍ശനം

സ്പെയ്ന്‍: ടെലിഗ്രാം ഉപയോഗം റദ്ദാക്കിയ സ്പെയിന്‍ നാഷണല്‍ കോടതി വിധിക്കെതിരെ വിവിധ സംഘടനകള്‍. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. പകര്‍പ്പവകാശ ലംഘനത്തിന്റെ അന്വേഷണം തീര്‍പ്പാക്കാതെ സേവനം ലഭ്യമാക്കരുതെന്നാണ് കോടതി ഇന്റര്‍നെറ്റ് ദാദാക്കളോട് ഉത്തരവിട്ടത്.

വിധിക്കെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്ന് വരുന്നത്. കണ്‍സ്യൂമര്‍ റൈറ്റ് വാച്ച് ഡോഗ് എഫ്.എ.സി.യു.എ ഇത് ഒരിക്കലും ആനുപാതികമല്ലാത്തതാണെന്നും ജനപ്രിയ സേവനം തടയുന്നത് വലിയ നാശത്തിന് കാരണമാകുമെന്നും പറഞ്ഞതായി ആര്‍.ടി റിപ്പോര്‍ട്ട് ചെയ്തു.

‘നിയമവിരുദ്ധമായി പകര്‍പ്പവകാശമുള്ള ഉള്ളടക്കം പോസ്റ്റ് ചെയ്യുന്ന വെബ്‌സൈറ്റുകള്‍ ഉണ്ട്, എന്നാല്‍ ഈ നീക്കം ഇന്റര്‍നെറ്റ് അടച്ചു പൂട്ടുന്നതിന് തുല്യമാണ്, അല്ലെങ്കില്‍ പൈറസില്‍ ഏര്‍പ്പെടുന്ന ചാനലുകള്‍ ഉള്ളതിനാല്‍ മുഴുവന്‍ ടെലിവിഷന്‍ സിഗ്‌നലും വെട്ടിക്കുറക്കുന്നത് പോലെയാണ് ഇത്,’ എഫ്.എ.സി.യു.എ സെക്രട്ടറി ജനറല്‍ റൂബന്‍ സാഞ്ചസ് പ്രസ്താവനയില്‍ പറഞ്ഞു.

സ്‌പെയ്‌നില്‍ ടെലിഗ്രാം ഉപയോഗം നിര്‍ത്തിവെക്കാന്‍ ഉത്തരവുള്ളതായി റിപ്പോര്‍ട്ടുകള്‍

സ്‌പെയ്ന്‍: ടെലിഗ്രാം ഉപയോഗം താല്‍ക്കാലികമായി റദ്ദാക്കി സ്‌പെയിന്‍ നാഷണല്‍ കോടതി. പകര്‍പ്പവകാശ ലംഘനത്തിന്റെ അന്വേഷണം തീര്‍പ്പാക്കാതെ സേവനം ലഭ്യമാക്കരുത് എന്ന് കോടതി ഇന്റര്‍നെറ്റ് ദാദാക്കളോട് ഉത്തരവിട്ടു. നടപടിയെ ‘മുന്‍കരുതല്‍’ എന്ന് പറഞ്ഞ് സസ്‌പെന്‍ഷന്‍ തുടരാം എന്ന് കോടതി വിധി പറയുകയായിരുന്നു.

വെള്ളിയാഴ്ച രാത്രി മുതല്‍ ടെലിഗ്രാം ഉപയോക്താക്കള്‍ക്ക് സേവനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങിയെങ്കിലും ഇപ്പോഴും ഒരുപാട് പേര്‍ക്ക് പ്ലാറ്റ്‌ഫോം ആക്‌സസ് ചെയ്യാന്‍ കഴിയുന്നുണ്ടെന്ന് എല്‍ പൈസ പത്രം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ടെലിഗ്രാം ആപ് വഴി ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾ വ്യാപകമാകുന്നു

സമൂഹ മാധ്യമമായ ടെലിഗ്രാം ആപ് വഴി സംസ്ഥാനത്ത് ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾ വ്യാപകമായി നടക്കുന്നുണ്ടെന്ന് പൊലീസ്. മറ്റ് സമൂഹമാധ്യമങ്ങളിലൂടെ വലയിലാക്കുന്നവരെ തട്ടിപ്പുകാർ ടെലിഗ്രാം ഗ്രൂപ്പിൽ ചേരാൻ പ്രേരിപ്പിക്കുകയാണ് ആദ്യഘട്ടത്തിൽ ചെയ്യുന്നത്. ഗ്രൂപ്പിൽ ചേരുന്നവർ കാണുന്നത്, ഗ്രൂപ്പ് അംഗങ്ങൾക്ക് ലഭിച്ച വൻതുകയുടെ സ്ക്രീൻ ഷോട്ടുകളും പോസ്റ്റുകളുമായിരിക്കും. ഈ രീതിയിലാണ് ഇരകളെ കുടുക്കുന്നത്.

എന്നാൽ, ഗ്രൂപ്പിലെ മറ്റ് അംഗങ്ങളായി ചമയുന്നവരിൽ ഭൂരിപക്ഷവും തട്ടിപ്പ് കമ്പനിയുടെതന്നെ ആളുകളായിരിക്കും. മിക്ക തട്ടിപ്പുകളും ഏതാണ്ട് സമാന രീതിയിലാണെന്ന് പൊലീസ് വ്യക്തമാക്കുന്നു. തുടക്കത്തിൽ വെബ്സൈറ്റ് വഴി ചെറിയ തുക നിക്ഷേപിച്ചാൽപോലും തട്ടിപ്പുകാർ അമിതലാഭം നൽകും. ഇതോടെ കമ്പനിയിൽ കൂടുതൽ വിശ്വാസമാകും. പിന്നീട് നിക്ഷേപിച്ചതിനെക്കാൾ രണ്ടോ മൂന്നോ ഇരട്ടി ലാഭം നേടിയതായി സ്ക്രീൻഷോട്ട് നൽകും. എന്നാൽ, ഇത് സ്ക്രീൻഷോട്ട് മാത്രമാണെന്നും പിൻവലിക്കാനാകില്ലെന്നും നിക്ഷേപകർക്ക് വൈകിയാകും മനസ്സിലാകുക.

പണം പിൻവലിക്കാൻ ആഗ്രഹിക്കുമ്പോൾ ജിഎസ് ടിയുടെയും നികുതിയുടെയും മറവിൽ കൂടുതൽ പണം തട്ടിയെടുക്കുകയാണ് പതിവ്. ഇത്തരം തട്ടിപ്പിന് ഇരയാകുന്നവരുടെ എണ്ണം സംസ്ഥാനത്ത് വർധിക്കുന്നതായി സൈബർ പൊലീസ് വിഭാഗം മുന്നറിയിപ്പ് നൽകുന്നു. ഓൺലൈൻ സാമ്പത്തിക തട്ടിപ്പിനിരയായാൽ ഒരുമണിക്കൂറിനകം വിവരം 1930 എന്ന നമ്പറിൽ സൈബർ പൊലീസിനെ അറിയിക്കണമെന്നും മുന്നറിയിപ്പ് നൽകുന്നു.

ടെലഗ്രാമില്‍ സിനിമ കാണുന്നവര്‍ക്ക് എട്ടിന്‍റെ പണി വരുന്നു

സിനിമ മേഖലയെ വലയ്ക്കുന്ന പൈറസി പ്രശ്നം തടയാൻ ലക്ഷ്യമിട്ടുള്ള കർശന നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍. ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് പൈറേറ്റഡ് ഉള്ളടക്കം നീക്കം ചെയ്യാൻ ശേഷിയുള്ള സർക്കാർ നോഡൽ ഓഫീസർമാരെ നിയോഗിച്ച് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവായി. അടുത്തിടെ പാർലമെന്റിൽ പാസാക്കിയ സിനിമാട്ടോഗ്രാഫ് ഭേദഗതി ബിൽ 2023ന്‍റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം എന്നാണ് ഇൻഫർമേഷൻ ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം വെള്ളിയാഴ്ച വാര്‍ത്ത കുറിപ്പിലൂടെ അറിയിച്ചത്.

നിലവിൽ, പകർപ്പവകാശ നിയമത്തിനും ഐപിസിക്കും കീഴിലുള്ള നിയമനടപടിയല്ലാതെ പൈറേറ്റഡ് ഫിലിം ഉള്ളടക്കത്തിൽ നേരിട്ട് നടപടിയെടുക്കാനുള്ള അനുമതി സര്‍ക്കാറിന് ലഭിച്ചിരുന്നില്ല. ഒരു നല്ല കണ്ടന്‍റ് ഉണ്ടാക്കാന്‍ അതിന്‍റെ നിര്‍മ്മാതാക്കള്‍ ധാരാളം സമയവും ഊർജവും പണവും ചെലവഴിക്കുന്നു. എന്നാല്‍ അത് പൈറസി വഴി സ്വന്തമാക്കുന്നവര്‍ അത് ഒരു നിയന്ത്രണവും ഇല്ലാതെ പ്രചരിപ്പിക്കുന്നു. പ്രതിവർഷം 20,000 കോടി രൂപയുടെ നഷ്ടമാണ് ഇത് സിനിമ വ്യവസായത്തിനുണ്ടാകുന്നത്, ഇത് തടയാനാണ് ഈ തീരുമാനം എന്നാണ് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ പറയുന്നത്.

ഇൻഫർമേഷൻ ആന്റ് ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിലും സെൻട്രൽ ബ്യൂറോ ഓഫ് ഫിലിം സർട്ടിഫിക്കേഷനിലും (സിബിഎഫ്‌സി) 12 നോഡൽ ഓഫീസർമാരെ നിയമിച്ചിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഇവര്‍ക്ക് സിനിമാ പൈറസിയുമായി ബന്ധപ്പെട്ട പരാതികൾ സമർപ്പിക്കാന്‍ സാധിക്കും. ഇത്തരം പരാതികളില്‍ 48 മണിക്കൂറിനുള്ളിൽ നടപടിയെടുക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. പൈറസി നടത്തുന്നവര്‍ക്ക് അവര്‍ 3 ലക്ഷം മുതല്‍ പൈറസി ചെയ്ത കണ്ടന്‍റിന്‍റെ നിര്‍മ്മാണ മൂല്യത്തിന്‍റെ അഞ്ച് ശതമാനം തുകവരെ പിഴയായി നല്‍കേണ്ടി വരും.

ഒരു കണ്ടന്‍റിന്‍റെ കോപ്പിറൈറ്റ് ഉടമയ്ക്കോ അയാള്‍ ചുമതലപ്പെടുത്തുന്ന ആള്‍ക്കോ പൈറേറ്റഡ് ഉള്ളടക്കം നീക്കം ചെയ്യുന്നതിനായി നോഡൽ ഓഫീസർക്ക് പരാതി നല്‍കാം. അതേ സമയം പകർപ്പവകാശം ഇല്ലാത്ത ഒരു സാധാരണ വ്യക്തി പരാതി നല്‍കിയാല്‍ നോഡൽ ഓഫീസർക്ക് പരാതിയുടെ സാധുത നിർണ്ണയിക്കാൻ ഹിയറിംഗുകൾ നടത്താവുന്നതാണ്. അത് അനുസരിച്ച് തീരുമാനവും എടുക്കാം.

യൂട്യൂബ്, ടെലിഗ്രാം ചാനലുകൾ, വെബ്‌സൈറ്റുകൾ മറ്റ് ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ തുടങ്ങിയ എല്ലാ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ നോഡൽ ഓഫീസറിൽ നിന്ന് നിർദ്ദേശങ്ങൾ ലഭിച്ച് 48 മണിക്കൂറിനുള്ളിൽ പൈറേറ്റഡ് ഉള്ളടക്കമുള്ള ഇന്റർനെറ്റ് ലിങ്കുകൾ നീക്കം ചെയ്യണമെന്ന് ഐ ആൻഡ് ബി മന്ത്രാലയത്തിന്‍റെ പത്രകുറിപ്പ് പറയുന്നു.

ഇന്റർനെറ്റിന്‍റെ വ്യാപനവും സിനിമകള്‍ സൌജന്യമായി കാണാനുള്ള ആഗ്രഹവും അടുത്തിടെ പൈറസി കൂടാന്‍ കാരണമായി. അതിനാല്‍ തന്നെ പൈറസി കേസുകളിൽ ഉടനടി നടപടിയെടുക്കാന്‍ കഴിയുന്ന സംവിധാനം സിനിമ വ്യവസായ രംഗത്ത് ആശ്വാസം നൽകുമെന്ന് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

ഹമാസിന്റെ ചാനലുകളെ നിയന്ത്രണമേര്‍പ്പെടുത്തി ടെലിഗ്രാം

ഗൂഗിള്‍, ആപ്പിള്‍ സ്റ്റോറുകളിലെ ഹമാസിന്റെ ചാനലുകളെ നിയന്ത്രണമേര്‍പ്പെടുത്തി ടെലിഗ്രാം. ഹമാസുമായി ബന്ധപ്പെട്ട എല്ലാ ചാനലുകള്‍ക്കും ടെലിഗ്രാം നിയന്ത്രണമേര്‍പ്പെടുത്തി. ഗൂഗിള്‍ പ്ലേയില്‍ നിന്നോ ആപ്പിളിന്റെ ആപ്പ് സ്റ്റോറില്‍ നിന്നോ ഡൗണ്‍ലോഡ് ചെയ്ത ടെലിഗ്രാമിന്റെ പതിപ്പുകളില്‍ ഹമാസിന്റെ ഔദ്യോഗിക അക്കൗണ്ടിലേക്കും സായുധ വിഭാഗമായ ഖസ്സാം ബ്രിഗേഡിന്റെ അക്കൗണ്ടിലേക്കും ഗാസ നൗ എന്ന വാര്‍ത്താ അക്കൗണ്ടിലേക്കുമുള്ള പ്രവേശനവും നിരോധിച്ചു.

ഒക്ടോബര്‍ 7 ന് ഇസ്രയേലിനെതിരായി ഹമാസ് നടത്തിയ ആക്രമണത്തിന് പിന്നാലെ ലക്ഷണക്കണക്കിന് പുതിയ ഫോളോവേഴ്സാണ് ഹമാസിന്റെ ടെലിഗ്രാം ഗ്രൂപ്പുകളിലേക്കെത്തിയത്. ഈ അക്കൗണ്ടുകള്‍ ടെലിഗ്രാമിന്റെ ഓണ്‍ലൈന്‍ പതിപ്പില്‍ നിന്നും ടെലിഗ്രാമിന്റെ വെബ്‌സൈറ്റില്‍ നിന്നും നേരിട്ട് ഡൗണ്‍ലോഡ് ചെയ്ത ആപ്പിന്റെ പതിപ്പില്‍ നിന്നും ഇപ്പോഴും ആക്‌സസ് ചെയ്യാന്‍ കഴിയും.

”ഇസ്രയേല്‍ വിരുദ്ധ പ്രസ്ഥാനങ്ങള്‍”ക്കെതിരെ പ്രചാരണം നടത്തുന്ന യുഎസ് ആസ്ഥാനമായുള്ള സച്ചോര്‍ ലീഗല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഹമാസിന്റെ ടെലിഗ്രാം പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടി ആപ്പിളിന് കത്തെഴുതിയിരുന്നു. ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കായി ബ്ലോക്ക് ചെയ്തിട്ടും ലിങ്ക് ചെയ്ത അക്കൗണ്ടുകള്‍ ഐഒഎസില്‍ ആക്‌സസ് ചെയ്യാന്‍ കഴിയുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. ഇതിന് പിന്നാലെയാണ് നിയന്ത്രണം.

ഉള്ളടക്കം നീക്കണം; എക്‌സ്, യൂട്യൂബ്, ടെലിഗ്രാം എന്നിവയ്ക്ക് കേന്ദ്ര ഐടി മന്ത്രാലയത്തിന്റെ നോട്ടീസ്

സമൂഹമാധ്യമങ്ങള്‍ക്ക് കേന്ദ്ര ഐടി മന്ത്രാലയത്തിന്റെ നോട്ടീസ്. കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന തരത്തിലുള്ള ഉള്ളടക്കം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയത്. എക്‌സ്, യൂട്യൂബ്, ടെലിഗ്രാം എന്നീ സമൂഹമാധ്യമങ്ങള്‍ക്കാണ് നോട്ടീസ് അയച്ചത്.

ഭാവിയില്‍ ഇത്തരം ഉള്ളടക്കം പ്രത്യക്ഷപ്പെടുന്നത് തടയുന്നതിനുള്ള മുന്‍കരുതലുകള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും നോട്ടീസില്‍ പറയുന്നു. പ്രസ്തുത നിര്‍ദ്ദേശങ്ങള്‍ അവഗണിക്കുന്നത് 2021ലെ ഐടി നിയമങ്ങളുടെ റൂള്‍ 3(1)(ബി), റൂള്‍ 4(4) എന്നിവയുടെ ലംഘനമായി കണക്കാക്കും. നോട്ടീസുകള്‍ പാലിക്കുന്നതില്‍ കാലതാമസം ഉണ്ടായാല്‍ ഐടി നിയമത്തിലെ വകുപ്പ് 79 പ്രകാരം നിലവില്‍ ഇന്റര്‍നെറ്റ് ഇടനില പ്ലാറ്റുഫോമുകള്‍ക്ക് ലഭിച്ചു വരുന്ന പരിരക്ഷ (സേഫ് ഹാര്‍ബര്‍ പ്രൊട്ടക്ഷന്‍) മാറ്റുമെന്നും മന്ത്രാലയം മൂന്ന് സോഷ്യല്‍ മീഡിയ ഇടനിലക്കാര്‍ക്കും മുന്നറിയിപ്പ് നല്‍കി.

ട്രായിയോട് റിലയൻസ് ജിയോ; ‘വാട്സാപ്പിലും ടെലിഗ്രാമിലും കെവൈസി ഏർപ്പെടുത്തണം

കുറ്റകൃത്യങ്ങൾ തടയുന്നതിനായി വാട്സാപ്, ടെലിഗ്രാം തുടങ്ങിയ കോളിങ്, മെസേജിങ് ആപ്പുകളുടെ ഉപയോക്താക്കൾക്ക് തിരിച്ചറിയൽ നടപടിക്രമം (കെവൈസി) നിർബന്ധമാക്കണമെന്ന് റിലയൻസ് ജിയോ ടെലികോം റെഗുലേറ്ററി അതോറിറ്റിയോട് ആവശ്യപ്പെട്ടു.

ജിയോയുടെ ആവശ്യം അംഗീകരിച്ചാൽ ഇത്തരം ആപ്പുകൾ ഉപയോഗിക്കാൻ സർക്കാർ തിരിച്ചറിയൽ രേഖ ഉപയോഗിച്ചുള്ള ഐഡി വെരിഫിക്കേഷൻ വേണ്ടി വരും. ഇവ കേസ് അന്വേഷണത്തിനും മറ്റുമായി പൊലീസ് അടക്കമുള്ള സർക്കാർ ഏജൻസികളുമായി ആവശ്യമനുസരിച്ച് പങ്കുവയ്ക്കണമെന്നാണ് ജിയോയുടെ ആവശ്യം. ടെലികോം കമ്പനികൾക്കുള്ള നിയന്ത്രണങ്ങൾ ഇന്റർനെറ്റ് അധിഷ്ഠിത കോളിങ്, മെസേജിങ് സേവനങ്ങൾക്ക് ഏർപ്പെടുത്തേണ്ടതുണ്ടോയെന്ന വിഷയത്തിൽ ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്) നടത്തുന്ന കൂടിയാലോചന പുരോഗമിക്കുകയാണ്.

ജിയോ അടക്കമുള്ള ടെലികോം കമ്പനികളും ഫെയ്സ്ബുക് അടക്കമുള്ള ഇന്റർനെറ്റ് കമ്പനികളും വിരുദ്ധ ധ്രുവങ്ങളിലാണ്. ഇന്റർനെറ്റ് കമ്പനികൾക്ക് തങ്ങൾക്കുള്ള അതേ നിയന്ത്രണവും ചട്ടങ്ങളും ഏർപ്പെടുത്തണമെന്നാണ് ടെലികോം കമ്പനികളും വാദം.

വ്യാജമായ പേരുകളിൽ ഇത്തരം ആപ്പുകളിൽ അക്കൗണ്ട് തുടങ്ങാമെന്നും ഇത് സൈബർ തട്ടിപ്പുകൾക്കു വഴിവയ്ക്കുമെന്നും ട്രായിക്കു നൽകിയ റിപ്പോർട്ടിൽ ജിയോ വിശദീകരിക്കുന്നു. ഡിജിറ്റൽ/ ഇന്റർനെറ്റ് സേവനങ്ങളോട് ആളുകൾക്ക് അവിശ്വാസം സൃഷ്ടിക്കാൻ ഇത്തരം തട്ടിപ്പുകൾ കാരണമാകും. ഇത് ടെലികോം കമ്പനികൾക്കും നഷ്ടമുണ്ടാക്കുമെന്നും ജിയോ പറഞ്ഞു.ലൈസൻസിങ് ചട്ടക്കൂട് അടിച്ചേൽപ്പിച്ചാൽ വാട്സാപ്, ടെലിഗ്രാം പോലെയുള്ള സൗജന്യ ഇന്റർനെറ്റ് അധിഷ്ഠിത കോളിങ്, മെസേജിങ് സേവനങ്ങൾക്ക് ഉപയോക്താക്കളിൽ നിന്ന് ചാർജ് ഈടാക്കാൻ നിർബന്ധിതരാകുമെന്ന് ടെക് കമ്പനികൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ടെലിഗ്രാം ഗ്രൂപ്പില്‍ നിന്നും എഞ്ചിനീയര്‍ക്ക് നഷ്ടമായത് 20 ലക്ഷം രൂപ

സൈബര്‍ തട്ടിപ്പിന്റെ മറ്റൊരു കേസില്‍, ആന്ധ്രാപ്രദേശിലെ വിജയവാഡയില്‍ നിന്നുള്ള എഞ്ചിനീയറിംഗ് ബിരുദധാരിക്ക് തട്ടിപ്പുകാരുടെ ഇരകളില്‍ വീണ് 20 ലക്ഷം രൂപ നഷ്ടമായി. എഞ്ചിനീയറിംഗ് ബിരുദം പൂര്‍ത്തിയാക്കിയ ശേഷം ജോലി അന്വേഷിക്കുന്നതിനിടെയാണ് തട്ടിപ്പുകാരുടെ കെണിയില്‍ വീണത്. ജോലി നേടാന്‍ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്ത ടെലിഗ്രാം ഗ്രൂപ്പിലൂടെയായിരുന്നു തട്ടിപ്പ്.

വിജയവാഡയില്‍ നിന്നുള്ള സോഫ്റ്റ്വെയര്‍ തൊഴിലന്വേഷകനായ കെ ഹര്‍ഷവര്‍ദ്ധനാണ് തട്ടിപ്പിനിരയായത്. അടുത്തിടെ എഞ്ചിനീയറിംഗ് കോഴ്സ് പൂര്‍ത്തിയാക്കിയ ഇയാള്‍ തന്റെ സുഹൃത്ത് കൃഷ്ണ ചൈതന്യ റെഡ്ഡിയുടെ ശുപാര്‍ശ പ്രകാരം 'ഡെവലപ്പര്‍ പ്രൊഫഷണലുകള്‍' എന്ന ടെലിഗ്രാം ഗ്രൂപ്പില്‍ ചേര്‍ന്നു. തൊഴില്‍ തേടുന്ന യുവാക്കള്‍ക്ക് സോഫ്റ്റ് വെയര്‍ ജോലി നല്‍കാമെന്നായിരുന്നു ഇവരുടെ വാഗ്ദാനം.

ഗ്രൂപ്പ് വഴി ജോലി വാഗ്ദാനം ചെയ്ത ഒരാള്‍ 20 ലക്ഷം രൂപ ഫീസായി നല്‍കിയാല്‍ ബെംഗളൂരുവിലെ എല്‍ടിഐ മൈന്‍ഡ്ട്രീ ലിമിറ്റഡില്‍ ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്തു. ജോലി ഉറപ്പാക്കാനായി ഹര്‍ഷവര്‍ദ്ധന്‍ ജൂലൈയിലും ആഗസ്തിലും ഘട്ടം ഘട്ടമായി പണം നിക്ഷേപിച്ചു. എന്നാല്‍, നിയമന കത്ത് വാങ്ങാന്‍ എല്‍ടിഐ മൈന്‍ഡ്ട്രീയെ സമീപിച്ചപ്പോഴാണ് താന്‍ കബളിപ്പിക്കപ്പെട്ടതായി മനസിലായത്. പിന്നീട്, പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

ടെലിഗ്രാം പരസ്യ പ്ലാറ്റ്‌ഫോമിലെ പുതിയ ഫീച്ചറുകൾ

കഴിഞ്ഞ കുറച്ച് ആഴ്‌ചകളായി ടെലിഗ്രാം പരസ്യങ്ങൾ (ഔദ്യോഗിക പരസ്യ പ്ലാറ്റ്‌ഫോം) നിരവധി സുപ്രധാന മാറ്റങ്ങൾക്ക് വിധേയമായിട്ടുണ്ട്. പരസ്യദാതാക്കൾക്ക് ഇപ്പോൾ ലഭ്യമായ പുതിയ സാധ്യതകൾ പര്യവേക്ഷണം ചെയ്യാം

ദൈർഘ്യ നിയന്ത്രണങ്ങളില്ലാത്ത ബാഹ്യ ലിങ്കുകൾ
ഓരോ ട്രാഫിക് ഉറവിടത്തെയും കുറിച്ചുള്ള വിശദമായ വിവരങ്ങൾ നൽകിക്കൊണ്ട് നൽകിയ URL-കളിലേക്ക് പ്രത്യേക UTM ടാഗുകൾ ചേർക്കാൻ ഈ പുതിയ ഫീച്ചർ പരസ്യദാതാക്കളെ അനുവദിക്കുന്നു.

ഫാസ്റ്റ് ഫുഡ് പരസ്യം ഇപ്പോൾ അനുവദനീയമാണ്
പ്ലാറ്റ്‌ഫോമിൽ ഫാസ്റ്റ് ഫുഡ് ഉൽപന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള മുൻ വിലക്ക് പൂർണമായും നീക്കി.

പരസ്യം നിരസിക്കാനുള്ള കാരണങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ
ടെലിഗ്രാം ഇപ്പോൾ പരസ്യദാതാക്കൾക്ക് അവരുടെ പരസ്യം പാലിക്കാത്ത, “ലക്ഷ്യസ്ഥാന നിലവാരം, ” “ഡെസ്റ്റിനേഷൻ ഫങ്ഷണാലിറ്റി,” “അപ്രസക്തമായ ലക്ഷ്യസ്ഥാനങ്ങൾ,” അല്ലെങ്കിൽ “ഉള്ളടക്കത്തിലെ കൃത്രിമം.”

പ്രസിദ്ധീകരിച്ച പരസ്യങ്ങളുടെ CTR, CPM, CPC, CPS എന്നിവയ്‌ക്കായുള്ള മെട്രിക്‌സ് കാണൽ
ഈ പുതിയ ഫീച്ചറിന് നന്ദി, പരസ്യദാതാക്കൾക്ക് അവരുടെ പരസ്യ കാമ്പെയ്‌നുകളുടെ ഫലപ്രാപ്തി വിലയിരുത്താൻ കഴിയും.

പരസ്യ വാചകത്തിൽ ഇഷ്‌ടാനുസൃത ഇമോജികൾ ഉപയോഗിക്കാനുള്ള കഴിവ്
പാരമ്പര്യേതര ഇമോജികൾ ഉപയോഗിച്ച് സാധ്യതയുള്ള ക്ലയന്റുകളുടെയും വരിക്കാരുടെയും ശ്രദ്ധ പിടിച്ചുപറ്റുക.

ഇന്ന് ടെലിഗ്രാമിന് 10 വയസ്സ് തികയുന്നു

വെറും ഒരു ദശാബ്ദത്തിനുള്ളിൽ, ടെലിഗ്രാം 800 ദശലക്ഷത്തിലധികം സജീവ ഉപയോക്താക്കളെ നേടിയത് വാമൊഴിയായി മാത്രം. വർഷങ്ങളായി നിരവധി അപ്‌ഡേറ്റുകളിലൂടെയും മെച്ചപ്പെടുത്തലുകളിലൂടെയും, ഒരു ആധുനിക സന്ദേശമയയ്‌ക്കൽ അനുഭവം എങ്ങനെയായിരിക്കണമെന്ന് ടെലിഗ്രാം പുനർനിർവചിച്ചു.

പൊതുവെ സോഷ്യൽ മീഡിയയിൽ മെസേജിംഗിനും കുന്തമുനയുള്ള നവീകരണത്തിനും അപ്പുറത്തേക്ക് പോകുക എന്നതാണ് ടെലിഗ്രാമിന്റെ അടുത്ത പടി. കോടിക്കണക്കിന് ആളുകളുടെ ജീവിതത്തെ മികച്ചതാക്കാനും നമ്മുടെ ഗ്രഹത്തിലെ ആളുകളെ പ്രചോദിപ്പിക്കാനും ഉന്നമിപ്പിക്കാനും നമ്മുടെ ജനപ്രീതി ഉപയോഗിക്കണം.

എല്ലാ ഉപയോക്താക്കൾക്കും വേണ്ടിയുള്ള ഇന്നത്തെ ഘട്ടം ഘട്ടമായുള്ള സ്റ്റോറികൾ ടെലിഗ്രാമിന്റെ ചരിത്രത്തിലെ ഈ പുതിയ ഘട്ടത്തിന്റെ തുടക്കം കുറിക്കുന്നു. ഈ കഴിഞ്ഞ ദശകം ആവേശകരമായിരുന്നുവെങ്കിലും, അടുത്ത 10 വർഷം ടെലിഗ്രാം അതിന്റെ യഥാർത്ഥ സാധ്യതകളിലേക്ക് എത്തുന്ന സമയമായിരിക്കും.

കൂടുതല്‍ ഫീച്ചറുകളുമായി ടെലിഗ്രാം, കസ്റ്റം വാള്‍പേപ്പറുകള്‍, ഷെയറബിള്‍ ചാറ്റ് ഫോള്‍ഡറുകള്‍

വിപണി പിടിക്കാന്‍ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പുമായി മത്സരിക്കുന്ന മറ്റൊരു പ്രമുഖ സോഷ്യല്‍മീഡിയയായ ടെലിഗ്രാം ഉപയോക്താക്കളെ ആകര്‍ഷിക്കാന്‍ ഒന്നിലധികം ഫീച്ചറുകള്‍ അവതരിപ്പിച്ചു. ചാറ്റ് ഫോള്‍ഡര്‍ പങ്കുവെയ്ക്കല്‍, കസ്റ്റം വാള്‍പേപ്പര്‍ തുടങ്ങിയ ഫീച്ചറുകളാണ് അവതരിപ്പിച്ചത്.

ലിങ്കോട് കൂടി ചാറ്റ് ഫോള്‍ഡര്‍ പങ്കുവെയ്ക്കാന്‍ കഴിയുന്നതാണ് ഒരു ഫീച്ചര്‍. ഒന്നിലധികം ഗ്രൂപ്പുകളിലേക്കും ന്യൂസ് ചാനലുകളിലേക്കും സുഹൃത്തുക്കളെ ഉടനടി ക്ഷണിക്കാന്‍ ഉപയോക്താക്കള്‍ക്ക് സൗകര്യം നല്‍കുന്നതാണ് പുതിയ ഫീച്ചര്‍. വ്യത്യസ്ത ചാറ്റുകളുടെ ഒന്നിലധികം ഇന്‍വൈറ്റ് ലിങ്കുകള്‍ ക്രിയേറ്റ് ചെയ്ത് പങ്കുവെയ്ക്കാന്‍ ഇതുവഴി ഉപയോക്തതാവിന് സാധിക്കും. കൂടാതെ ഇവയ്ക്ക് പേരും നല്‍കാനും സാധിക്കുന്നവിധമാണ് പുതിയ ഫീച്ചര്‍. ആളുകളെ ആഡ് ചെയ്യാന്‍ അഡ്മിന്‍മാര്‍ക്ക് മാത്രമാണ് അധികാരം എന്നിരിക്കെ തന്നെ പബ്ലിക് ചാറ്റുകള്‍ ആഡ് ചെയ്യാന്‍ ഉപയോക്താവിന് സൗകര്യം നല്‍കുന്നതാണ് പുതിയ ഫീച്ചര്‍. പുതിയ ചാറ്റുകളില്‍ അംഗമാകുന്നതിന് അംഗങ്ങള്‍ക്ക് നിര്‍ദേശവും ലഭിക്കും.

വ്യത്യസ്ത ചാറ്റുകള്‍ക്ക് കസ്റ്റം വാള്‍പേപ്പര്‍ സെറ്റ് ചെയ്യാന്‍ അനുവദിക്കുന്നതാണ് രണ്ടാമത്തെ ഫീച്ചര്‍. ഇഷ്ടപ്പെട്ട ഫോട്ടോകളും കളര്‍ തീമുകളും വാള്‍പേപ്പറാക്കി മാറ്റം.ചാറ്റ് പാര്‍ട്ണര്‍ക്കും ഇതേ വാള്‍പേപ്പര്‍ ആഡ് ചെയ്യാനും സംവിധാനം ഒരുക്കിയിട്ടുണ്ട്. അല്ലെങ്കില്‍ സ്വന്തമായ നിലയില്‍ ഇത് ക്രിയേറ്റ് ചെയ്യാം.

ഷെയര്‍ ചെയ്ത മീഡിയ ഫയലുകള്‍ പോലെ അറ്റാച്ച്‌മെന്റുകളും എളുപ്പത്തില്‍ സ്‌ക്രോള്‍ ചെയ്യാന്‍ സാധിക്കുന്നതാണ് മറ്റൊരു ഫീച്ചര്‍. ഉപയോക്താവ് അയച്ച സന്ദേശം മറ്റു ഗ്രൂപ്പ് അംഗങ്ങള്‍ എപ്പോള്‍ വായിച്ചു എന്ന് അറിയുന്നതിനുള്ള സംവിധാനമാണ് മറ്റൊന്ന്. യൂസര്‍ ഇന്റര്‍ഫെയ്‌സില്‍ ചില പരിഷ്‌കാരങ്ങളും ടെലിഗ്രാം വരുത്തിയിട്ടുണ്ട്.

ഇന്ത്യയിൽ ടെലിഗ്രാം തടയണമെന്ന പൊതുതാൽപര്യ ഹർജി കേരള ഹൈക്കോടതി തള്ളി

കൊച്ചി: തൽത്സമയ സന്ദേശമയയ്‌ക്കൽ സേവനമായ ടെലിഗ്രാമിന്റെ പ്രവർത്തനം തടയണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജി കേരള ഹൈക്കോടതി തള്ളി. സ്ത്രീകളെയും കുട്ടികളെയും ഉൾപ്പെടുത്തിയുള്ള അശ്ലീല ഉള്ളടക്കം ടെലിഗ്രാം പ്രചരിപ്പിക്കുന്നുവെന്ന് വാദിച്ച് ഒരു സ്ത്രീയാണ് പൊതുതാൽപര്യ ഹർജി സമർപ്പിച്ചത്.

ഇൻഫർമേഷൻ ടെക്നോളജി പ്രകാരം ഹർജിക്കാരന് ടെലിഗ്രാമിന്റെ ഗ്രീവൻസ് ഓഫീസറെ സമീപിക്കാമെന്ന കേന്ദ്ര സർക്കാർ അഭിഭാഷകന്റെ ഹർജിയാണ് കേരള ഹൈക്കോടതി തള്ളിയത്. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് മണികുമാറും ജസ്റ്റിസ് മുരളി പുരുഷോത്തമനുമടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് ഹർജി തീർപ്പാക്കിയത്.

ടെലിഗ്രാം സേവനങ്ങൾ തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നതിനും സമൂഹത്തിൽ വിഭിന്നത സൃഷ്ടിക്കുന്നതിനും ഉപയോഗിക്കുന്നു. ടെലിഗ്രാം ഉപയോക്താക്കൾ അവരുടെ ഐഡന്റിറ്റി വെളിപ്പെടുത്താത്തതിനാൽ അന്വേഷണ നടപടികൾ പൂർത്തീയാക്കാൻ ഏജൻസിയ്‌ക്ക് കഴിഞ്ഞിട്ടില്ല എന്നും ഹർജിയിൽ പറയുന്നു.

സംഭവത്തോടനുബന്ധിച്ച് ഗ്രീവൻസ് ഓഫീസർക്ക് പരാതി നൽകുന്നതിന് പകരം അന്വേഷണ ഏജൻസിയ്‌ക്കോ സൈബർ ക്രൈം സെല്ലിലോ പരാതി നൽകാനുള്ള അവകാശം ഹർജിക്കാരനുണ്ടെന്ന് അഭിഭാഷകൻ ചൂണ്ടിക്കാട്ടി. സൈബർ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനായി ഹർജിക്കാരന് സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടൽ ഉപയോഗിക്കാമെന്നും കേന്ദ്ര സർക്കാർ അഭിഭാഷകൻ പറഞ്ഞു.

മൂന്നാം കക്ഷി ആപ്പുകളിൽ നിന്നുള്ള എസ്എംഎസ് അഭ്യർത്ഥനകൾക്ക് ടെലിഗ്രാം പിന്തുണ നൽകില്ല

മൂന്നാം കക്ഷി ആപ്പ് ഡെവലപ്പർമാർക്ക് പ്രക്ഷേപണം ചെയ്ത സമീപകാല സന്ദേശം അനുസരിച്ച്, മൂന്നാം കക്ഷി ആപ്പുകളിൽ നിന്നുള്ള SMS അഭ്യർത്ഥനകളെ ഇനി പിന്തുണയ്‌ക്കേണ്ടതില്ലെന്ന് ടെലിഗ്രാം പദ്ധതിയിടുന്നു, അതായത് ഔദ്യോഗിക ടെലിഗ്രാം ആപ്പുകളിൽ നിന്ന് മാത്രമേ ഉപയോക്താക്കൾക്ക് SMS പരിശോധനകൾ അഭ്യർത്ഥിക്കാൻ കഴിയൂ.

മാറ്റം ഫെബ്രുവരി 18-ന് 13:00 UTC-ന് തൽസമയമാകും. ആ തീയതിക്ക് ശേഷം, മൂന്നാം കക്ഷി ആപ്പുകൾക്കുള്ള അംഗീകാര കോഡുകൾ ഔദ്യോഗിക ടെലിഗ്രാം ആപ്പുകൾ വഴി മാത്രമേ ലഭിക്കൂ. ആ തീയതിക്ക് മുമ്പ് ആവശ്യമായ നടപടികൾ കൈക്കൊള്ളാനും സന്ദേശം മൂന്നാം കക്ഷി ആപ്പ് ഡെവലപ്പർമാരോട് ആവശ്യപ്പെട്ടു.

@FIFA എന്ന ടെലിഗ്രാം യൂസർനെയിം വിറ്റ് പോയത് 7.6 കോടി രൂപയ്ക്ക്

ടെലിഗ്രാമിൽ @FIFA എന്ന യൂസനെയിം വിറ്റത് ₹76,571,571 രൂപയ്ക്ക്, ഇതോടെ നിലവിൽ ടെലിഗ്രാം പ്ലാറ്റ്ഫോമിൽ വിറ്റ വിലപിടിപ്പുള്ള യൂസർനെയിമുകളിൽ അഞ്ചാം സ്ഥാനം @FIFA സ്വന്തമാക്കി.

കുറച്ച് ദിവസങ്ങൾക്ക് മുൻപായിരുന്നു ടെലിഗ്രാം ഔദ്യോഗികമായി യൂസർനെയിമുകളുടെ ലേലത്തിനും ബിഡ് അറിയിപ്പുകൾക്കും ഫ്രാഗ്മെന്റ് എന്ന പ്ലാറ്റ്‌ഫോം ലഭ്യമാക്കിയത്.
TON അടിസ്ഥാനമാക്കിയാണ് യൂസർനെയിമുകൾ വിൽക്കുന്നത്. നിലവിൽ @Football എന്ന യൂസനെയിം ഇതിലേറേ തുകയ്ക്ക് ലേലം വിളി നടന്നു കൊണ്ടിരിക്കുകയാണ്, ഇപ്പോൾ 9 കോടി രൂപ കടന്നിരിക്കുന്നു. അതിന്റെ ലേലം ഇന്ന് അവസാനിക്കും

സൗജന്യ ടെലഗ്രാം പ്രീമിയം എന്ന പേരിൽ വ്യാപകമായി തട്ടിപ്പ്

@PremiumChannel (see hyperlink) എന്ന ചാനലിലൂടെയാണ് Users ന്റെ അക്കൗണ്ടുകളിൽ ഹൈജാക്ക് ചെയ്യുകയും അവരിലൂടെ കൂടുതൽ പേരിലേക്ക് ഈ ചാനൽ എത്തിക്കുകയും ചെയ്തിരുന്നത്. നിലവിൽ ഈ ചാനലും, പ്രീമിയം നൽകാം എന്ന വ്യാജ വാഗ്ദാനം നൽകി Login Details എടുക്കുന്ന അവരുടെ ബോട്ടും ടെലഗ്രാം ബ്ലോക്ക് ചെയ്തിട്ടുണ്ട്. നിങ്ങൾ തട്ടിപ്പിന് ഇരയായിട്ടുണ്ടെങ്കിൽ Telegram Settings ലെ Devices tg://settings/devices എടുത്ത് പരിചയമില്ലാത്ത ലോഗിനുകൾ ഉടനടി നീക്കം ചെയ്യുക.

ടെലിഗ്രാം യൂസർനെയിമുകളുടെ ലേലം ആരംഭിച്ചു

ടെലിഗ്രാം യൂസർനെയിമുകളുടെ ലേലം ആരംഭിച്ച ബിഡ് അറിയിപ്പുകൾക്കായുള്ള fragment.com പ്ലാറ്റ്‌ഫോമും @fragment ബോട്ടും ലഭ്യമായി. സൈറ്റിൽ ഉപയോക്താക്കൾക്ക് ചെറിയ യൂസർനെയിമുകൾ അടക്കം വാങ്ങാനും വിൽക്കാനും കഴിയും (ഉദാ. @cars, @fifa, @dior).

A മുതൽ H വരെയുള്ള യൂസർനെയിമുകൾ ഇപ്പോൾ വിപണിയിൽ ലഭ്യമാണ്. ബാക്കിയുള്ളവ (I മുതൽ Z വരെ) ഒരു വർഷത്തിനുള്ളിൽ ദൃശ്യമാകും. TON അടിസ്ഥാനമാക്കി ഉപയോക്തൃനാമങ്ങൾ NFT ആയി വിൽക്കപ്പെടും. അവ ക്രിപ്‌റ്റോകറൻസി വാലറ്റുകളിൽ സൂക്ഷിക്കുകയും മാർക്കറ്റുകളിലും ഔദ്യോഗിക ടെലിഗ്രാം പ്ലാറ്റ്‌ഫോമിലും വിൽപ്പനയ്‌ക്ക് വെക്കുകയും ചെയ്യാം.

വാട്‌സാപ്പിനെതിരെ ഗുരുതര ആരോപണവുമായി ടെലിഗ്രാം സ്ഥാപകന്‍

വാട്ട്‌സ്ആപ്പ് ഒരിക്കലും ഉപയോഗിക്കരുതെന്ന് ടെലിഗ്രാമിന്‍റെ സ്ഥാപകന്‍റെ ഉപദേശം. നിങ്ങളുടെ ഫോണ്‍ ഹാക്ക് ചെയ്യപ്പെടുന്നത് ഒഴിവാക്കാന്‍ വാട്ട്സ്ആപ്പ് ഒഴികെ ഏത് സന്ദേശ കൈമാറ്റ ആപ്പും ഉപയോഗിക്കാം എന്നാണ് ടെലഗ്രാം സ്ഥാപകന്‍ പവൽ ഡുറോവ് പറയുന്നത്.

കഴിഞ്ഞയാഴ്ച വാട്ട്‌സ്ആപ്പില്‍ കണ്ടെത്തിയ സുരക്ഷാ പിഴവാണ് പവൽ ഡുറോവിന്‍റെ ഈ വിമര്‍ശനത്തിന്‍റെ അടിസ്ഥാനം. ഒരു ഹാക്കർക്ക് വാട്ട്സ്ആപ്പ് ഉപയോക്താവിന്‍റെ നമ്പറിലേക്ക് വീഡിയോ കോള്‍ ചെയ്ത് അവരുടെ ഫോൺ ഹൈജാക്ക് ചെയ്യാൻ സാധ്യത നല്‍കുന്ന സുരക്ഷ പിഴവാണ് കണ്ടെത്തിയത്. ഇത് പിന്നീട് അപ്ഡേഷനിലൂടെ പരിഹരിച്ചുവെന്നാണ് വാട്ട്സ്ആപ്പ് ഉടമകളായ മെറ്റ പറഞ്ഞത്. പതിമൂന്ന് വര്‍ഷത്തോളമായി അവര്‍ ചാരപ്പണിക്ക് വഴിയൊരുക്കുന്നുവെന്നും പവൽ ഡുറോവ് ആരോപിക്കുന്നു.

"വാട്ട്‌സ്ആപ്പ് വരിക്കാരുടെ ഫോണുകളിലെ എല്ലാ കാര്യങ്ങളിലും ഹാക്കർമാർക്ക് പൂർണ്ണമായ ആക്‌സസ്സ് ( ഉണ്ടായിരിക്കും" എന്ന് പവൽ ഡുറോവ് തന്‍റെ ടെലിഗ്രാം ചാനലില്‍ എഴുതി. "ഓരോ വർഷവും, വാട്ട്സ്ആപ്പിന്‍റെ ഉപയോക്താക്കള്‍ക്ക് പുതിയ പ്രശ്നം ഉണ്ടാക്കുന്ന ബഗ് ഉണ്ടാകുന്നു. നിങ്ങൾ എത്ര സമ്പന്നനാണെങ്കിലും, നിങ്ങളുടെ ഫോണിൽ വാട്ട്സ്ആപ്പ് ഇൻസ്റ്റാൾ ചെയ്താൽ, നിങ്ങളുടെ ഫോണിലെ ഒരു വിവരവും സുരക്ഷിതമല്ല" പവൽ ഡുറോവ് പറഞ്ഞു.

ഗവൺമെന്റുകൾ, നിയമപാലകർ, ഹാക്കർമാർ എന്നിവർക്ക് എൻക്രിപ്ഷനും മറ്റ് സുരക്ഷാ സുരക്ഷാ മാർഗങ്ങളും മറികടക്കാൻ അനുവദിക്കുന്ന പിഴവുകള്‍ അഥവ "ലെയിഡ് ലൂപ്പ്ഹോള്‍" നിരവധിയുണ്ടെന്നാണ് റഷ്യയില്‍ നിന്നും നാടുകടത്തപ്പെട്ട സാങ്കേതിക വിദഗ്ധനായ പവൽ ഡുറോവ് പറയുന്നു. വാട്ട്സ്ആപ്പിന്‍റെ പ്രവർത്തനരീതിയിൽ കാര്യമായ മാറ്റങ്ങൾ വരുത്തിയില്ലെങ്കിൽ, വാട്ട്‌സ്ആപ്പ് ഒരിക്കലും സുരക്ഷിതമാകില്ലെന്ന് ദുറോവ് നേരത്തെയും രംഗത്ത് വന്നിട്ടുണ്ട്.

700 ദശലക്ഷത്തിലധികം സജീവ ഉപയോക്താക്കളും പ്രതിദിനം ഏകദേശം 2 ദശലക്ഷം ഉപയോക്താക്കളുടെ തുടർച്ചയായ വർദ്ധനവും ഉള്ള സന്ദേശ ആപ്പായ ടെലിഗ്രാമിന് പിന്നിലെ ബുദ്ധി കേന്ദ്രങ്ങളില്‍ ഒന്നാണ് ദുറോവ്. സ്വകാര്യതയ്ക്ക് ഒന്നാം സ്ഥാനം നൽകുന്നു എന്നാണ് ടെലഗ്രാം അവകാശവാദം. ലോകമെമ്പാടുമുള്ള വാട്ട്‌സ്ആപ്പിന്റെ 2 ബില്യൺ ഉപയോക്താക്കളാണ് ഇപ്പോള്‍ ഉള്ളത്.

സിനിമയുടെ വ്യാജന്‌ സ്‌പോൺസർമാരായി വാതുവയ്‌പ്‌ വെബ്‌സൈറ്റുകൾ

‘തല്ലുമാല’ വ്യാജ പതിപ്പിന്റെ ടെലിഗ്രാം ലിങ്കിലെ പോസ്റ്റർ
പുതിയ മലയാള ചിത്രങ്ങളുടെ വ്യാജ പ്രിന്റുകളും അവയുടെ ലിങ്കും ടെലിഗ്രാമിലടക്കം പ്രചരിപ്പിക്കുന്നതിന്‌ പണമിറക്കാൻ ഓൺലൈൻ വാതുവയ്‌പ്‌ വെബ്‌സൈറ്റുകൾ. തങ്ങളുടെ പരസ്യം സിനിമയിലൂടെ പ്രചരിപ്പിക്കാൻ വ്യാജപതിപ്പുകൾ ഇറക്കുന്നവർക്ക്‌ ക്രിപ്‌റ്റോ കറൻസിയിൽ പ്രതിഫലം നൽകിയാണ്‌ ഇത്തരം വെബ്‌സൈറ്റുകളുടെ പ്രവർത്തനം. ടെലിഗ്രാമിലും പൈറസി വെബ്‌സൈറ്റുകളിലും വെബ്‌സൈറ്റുകളുടെ വ്യൂഹമായ ടൊറന്റിലുമാണ്‌ ‘വ്യാജൻ’ തകർത്തോടുന്നത്‌.

വിദേശത്തുനിന്ന്‌ പ്രവർത്തിക്കുന്ന രാജ്‌ബെറ്റ്‌, വൺ എക്‌സ്‌ ബെറ്റ്‌ തുടങ്ങിയ വെബ്‌സൈറ്റുകളാണ്‌ പ്രധാനമായും പണമിറക്കുന്നത്‌. ഇവയുടെ പരസ്യവും ലോഗോയും വാട്ടർമാർക്കുമായാണ്‌ മിക്ക വ്യാജ പതിപ്പുകളും ഇറങ്ങുന്നതെന്ന്‌ ആന്റി പൈറസി സർവീസായ ഒബ്‌സ്‌ക്യുറയുടെ പ്രവർത്തകർ പറയുന്നു.
തമിൾ ബ്ലാസ്‌റ്റേഴ്‌സ്‌, വൺ തമിൾ എംവി തുടങ്ങിയ വെസ്‌സൈറ്റുകളിലാണ്‌ സിനിമകൾ പ്രധാനമായും അപ്‌ലോഡ്‌ ചെയ്യുന്നത്‌. ദിവസം എട്ടുലക്ഷത്തോളം സന്ദർശകരാണ്‌ ഇവയ്‌ക്കുള്ളത്‌. ഇതിൽനിന്ന്‌ ഡൗൺലോഡ്‌ ചെയ്യുന്ന പ്രിന്റുകളും അവയുടെ ലിങ്കുമാണ്‌ ടെലിഗ്രാമിൽ എത്തുന്നത്‌.

അടുത്തിടെ തിയറ്ററിൽ റിലീസായ ന്നാ താൻ കേസ്‌ കൊട്‌, തല്ലുമാല തുടങ്ങിയ ചിത്രങ്ങളുടെ വ്യാജ പതിപ്പുകൾ ടെലിഗ്രാമിലും ടൊറന്റ്‌ സൈറ്റുകളിലും പ്രചരിച്ചത്‌ റിലീസ്‌ ചെയ്‌ത്‌ 24 മണിക്കൂറിനകമാണ്‌. വെള്ളിയാഴ്‌ച റിലീസ്‌ ചെയ്‌ത മൈക്കിന്റെ വ്യാജ പതിപ്പും മണിക്കൂറുകൾക്കകം പൈറസി വെബ്‌സൈറ്റുകളിൽ എത്തി.

ടെലിഗ്രാമിൽ പ്രചരിക്കുന്ന ലിങ്കുകൾ ആന്റി പൈറസി സർവീസുകളുടെ സഹായത്തോടെ നീക്കം ചെയ്യുന്നത്‌ സിനിമാമേഖലയിൽ പതിവായിരിക്കുകയാണ്‌. സിനിമയുടെ പ്രചാരണത്തിനൊപ്പം ഇതിനും നിർമാതാക്കൾ പണം മാറ്റിവയ്‌ക്കുന്നു. രണ്ടുമുതൽ മൂന്നുലക്ഷം രൂപവരെ ഇതിന്‌ ചെലവുണ്ട്‌. രണ്ട്‌ ആന്റി പൈറസി സർവീസുകളുടെ സഹായത്തോടെയാണ്‌ ‘തല്ലുമാല’യുടെ വ്യാജ പതിപ്പിന്റെ ലിങ്കുകൾ നീക്കം ചെയ്യുന്നതെന്ന്‌ നിർമാതാവ്‌ ആഷിഖ്‌ ഉസ്‌മാൻ പറഞ്ഞു. വ്യാജ പതിപ്പുകളുടെ ലിങ്കുകൾ പ്രചരിക്കുന്നത്‌ തടയാൻ നടപടിയെടുക്കണമെന്ന്‌ ടെലിഗ്രാമിനോട്‌ കേന്ദ്രസർക്കാർ ആവശ്യപ്പെടണമെന്ന്‌ കേരള ഫിലിം ചേംബർ പ്രസിഡന്റും നിർമാതാവുമായ ജി സുരേഷ്‌കുമാർ പറഞ്ഞു. ഈ ആവശ്യം ഉന്നയിച്ച്‌ ഹൈക്കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ്‌ ഫിലിം ചേംബർ.



© All Rights Reserved
Made With by InFoTel